Wednesday, July 23, 2008

എന്ന് തീരും ഈ ദുരിതം?

Bhopal gas tragedy. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ മഹാദുരന്തത്തെക്കുറിച്ച് ഞാന്‍ മറന്നുപോയിരുന്നു. പത്രങ്ങളില്‍ Dow Jones-ന്റെ വരവിനേക്കുറിച്ച് വായിച്ചപ്പോഴും അതെന്റെ മനസ്സിനെ സ്പര്‍ശിച്ചിരുന്നില്ല. എന്നാല്‍ ആനി സെയ്ദിയുടെ ഈ പോസ്റ്റ് വായിച്ചപ്പോ മനസ്സാകെ കലങ്ങി മറിഞ്ഞു. തലമുറകളെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തം, എങ്ങനെ മറക്കാന്‍ കഴിഞ്ഞു എനിക്ക്?

കുടിക്കുന്നത് വിഷജലം. പിറക്കുന്നത് വൈകല്യമുള്ള കുഞ്ഞുങ്ങള്‍. മുലപ്പാലില്‍ പോലും വിഷം. ശരീരത്തിന്റെ ഓരോ അവയവത്തെയും കാര്‍ന്ന് തിന്നുന്ന രോഗങ്ങള്‍. ഇതിനെല്ലാം നേരെ കണ്ണടയ്ക്കുന്ന സര്‍ക്കാരും.

ഈ ദുരിതങ്ങള്‍ക്ക് എന്നാണൊരു അവസാനം?


മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

Monday, July 21, 2008

പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് …

സോഹന്‍‌വീറിന് നാലു സഹോദരന്മാരാണുണ്ടായിരുന്നത്. മൂന്നുപേരുടെ കല്യാണം കഴിഞ്ഞു കുട്ടികളായി. ഇവര്‍ക്ക് കല്യാണം കഴിക്കാത്ത സഹോദരങ്ങളുടെ സ്വത്തില്‍ കണ്ണുണ്ടെന്ന് മനസ്സിലാക്കിയ അച്ഛന്‍, സോഹന്‍‌വീറിന് കല്യാണമാലോചിക്കാന്‍ തുടങ്ങി. ഇതറിഞ്ഞ സഹോദരന്മാര്‍ സോഹന്‍‌വീറിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊടുത്ത് കൊന്നു. അവര്‍ ഒളിവിലാണ്. യു.പിയിലെ മുസ്സാഫര്‍പൂര്‍ ഡിസ്ട്രിക്റ്റിലാണ് സംഭവം. കല്യാണം കഴിക്കാത്തവര്‍ സഹോദരങ്ങളുടെ കുട്ടികള്‍ക്ക് സ്വത്ത് കൊടുക്കാന്‍ താത്പര്യം കാണിക്കാതിരുന്നാല്‍ ഇതാണ് ഭവിഷ്യത്ത്. സഹോദരന്മാരുടെ കുട്ടികളെ കാര്യമായി നോക്കിയാലോ, ഇവര്‍ക്ക് വീട്ടില്‍ വളരെ വല്യ സ്ഥാനമായിരിക്കും.

ഇതുപോലത്തെ മരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് കല്യാണപ്രായം കഴിഞ്ഞിട്ടും കല്യാണം കഴിയാതെ നില്‍ക്കുന്ന ആണുങ്ങളുടെ ഒരു ലിസ്റ്റ് തയ്യറാക്കിയിട്ടുണ്ട്. ഇവരിലാരെങ്കിലും പെട്ടെന്ന് മരിച്ചാല്‍ പോലീസ് അസ്വഭാവികമരണമായി കരുതി അന്വേഷിക്കും.


പക്ഷെ, ഇവര്‍ എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ല? സ്ത്രീപുരുഷാനുപാതം കുറഞ്ഞ് കുറഞ്ഞ് നാട്ടില്‍ പെണ്ണ് കിട്ടാതായി. എന്നാല്‍ എണ്ണം കുറഞ്ഞത് കാരണം പെണ്ണുങ്ങളുടെ സ്ഥിതി മെച്ചമായോ? അതുമില്ല. ജീവിതനൈരാശ്യം ബാധിച്ച, അസ്വസ്ഥരായ ഈ യുവാക്കള്‍ കാരണം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നു. സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, പൊതുവെ കുറ്റകൃത്യങ്ങള്‍ കൂടുതലാണിവിടെ.


ഹിന്ദുസ്ഥാന്‍ ചീഫ് എഡിറ്റര്‍ മൃണാള്‍ പാണ്ഡെ The Mint-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് മുകളിലെഴുതിയിരിക്കുന്നത്. മുഴുവന്‍ ലേഖനവും ഇവിടെ വായിക്കാം.


ഞാന്‍ മുന്‍പ് വിചാരിച്ചിരുന്നു, പെണ്‍ഭ്രൂണഹത്യ ചെയ്ത് ചെയ്ത് പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞാല്‍ demand-supply mismatch തത്വപ്രകാരം ‘സ്ത്രീജന്മം പുണ്യജന്മം’ ആകുമെന്ന്. എന്നാല്‍, സ്ത്രീക്കെന്നും അധോഗതി.

ആണ്‍കുഞ്ഞിനെ പ്രസവിക്കാത്ത കാരണം വീട്ടില്‍ നിന്നും പുറത്താക്കപ്പെടുമോ എന്ന പേടിയിലാണ്‍ എന്റെ വീട്ടില്‍ ജോലിക്ക് വരുന്ന നിര്‍മ്മല. ഭര്‍ത്താവ് വേറെ കല്യാണം കഴിക്കുമോ എന്ന പേടിയുമുണ്ടവള്‍ക്ക്. അവളുടെ കഥ ഇവിടെ.

കേരളത്തില്‍ പെണ്ണുങ്ങള്‍ കുറവുള്ള സ്ഥിതിയിലേയ്ക്കെത്തീട്ടില്ലാന്ന് സമാധാനിക്കാം. സ്വത്ത് കിട്ടാന്‍ വേണ്ടി സഹോദരന്റെ കല്യാണം മുടക്കുന്നത് നാട്ടില്‍ നടക്കുന്നുണ്ടാവും. കായ്ക്കാത്ത കൊമ്പുകള്‍ വെട്ടിമാറ്റപ്പെടുന്നുമുണ്ടാവുമോ?

Wednesday, July 16, 2008

കുഞ്ഞുങ്ങള്‍ തീരുമാനിക്കും, ജനിക്കണോ വേണ്ടയോന്ന്

ജൂലൈ 11 ‘ലോക ജനസംഖ്യാദിനം’ ആയിരുന്നു. സ്വന്തം കുടുംബം പ്ലാന്‍ ചെയ്യാനുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, അവകാശത്തെ ഒന്നൂടെ ആഹ്വാനം ചെയ്തു UNFPA. പിന്നെ, ദരിദ്രരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും കുടുംബാസൂത്രണം കൂടുതല്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനസംഖ്യാ വര്‍ദ്ധന വികസനത്തെ തടസ്സം ചെയ്യുന്നതിനെക്കുറിച്ചും പറഞ്ഞു. കൂടാതെ, ആരോഗ്യമുള്ള സമത്വസുന്ദരമായ ലോകത്തിന് വേണ്ടി പരിശ്രമിക്കുമെന്ന പ്രതിജ്ഞയും. Thoraya Ahmed Obaid, Executive Director, UNFPA ലോക ജനസംഖ്യാദിനത്തില്‍ പറഞ്ഞത് ഇവിടെ വായിക്കാം.

ഇത് വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് നമ്മുടെ നാട്ടിലെ ചില മത/രാഷ്ട്രീയ നേതാക്കന്മാരുടെ ആഹ്വാനമാണ്‍. രണ്ട് വര്‍ഷം മുന്‍പ് RSS-ന്റെ K S സുദര്‍ശന്‍ പറഞ്ഞു, ഹിന്ദുക്കള്‍ കുറഞ്ഞത് 3 കുട്ടികള്‍ എങ്കിലും വേണമെന്ന് വയ്ക്കണമെന്ന്. അല്ലെങ്കില്‍ അടുത്ത 120 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബം അന്യം നിന്ന് പോവുമത്രെ.
പിന്നെ, ഈയിടെ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍‌ഡ്രൂസ് താഴത്ത് പറഞ്ഞു, ക്രിസ്ത്യാനികളും കൂടുതല്‍ കുട്ടികളെ സൃഷ്ടിക്കണമെന്ന്. ഇല്ലെങ്കില്‍ അവരുടെ സംഖ്യ കുറഞ്ഞു പോവുമത്രെ. കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ സാമ്പത്തികസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. സുദര്‍ശന്‍ പണമൊന്നും ഓഫര്‍ ചെയ്തില്ല. അതുകാരണം, ആരും അദ്ദേഹം പറഞ്ഞ പ്രകാരം പ്രവര്‍ത്തിച്ചില്ലാന്ന് കരുതാം.

UNFPAയും ഇന്ത്യന്‍ ഗവണ്മെന്റും ജനസംഖ്യ കുറയ്ക്കാ‍ന്‍ പാടുപെടുന്നു ഒരുവശത്ത്. മറുവശത്ത് ഇങ്ങനെ ചിലരും. കൊള്ളാം. ഇന്ന് ഭേദപ്പെട്ട വിദ്യാഭ്യാസമുള്ളവരും ജീവിതസാഹചര്യമുള്ളവരുമാണ് ഒന്ന് അല്ലെങ്കില്‍ രണ്ട് കുട്ടികള്‍ മതി എന്ന് സ്വയം തീരുമാനിക്കുന്നത് - ഉള്ളവരെ നന്നായി വളര്‍ത്താ‍മെന്ന ഉദ്ദേശ്യത്തില്‍. പണവും വിദ്യാഭ്യാസവും കുറവുള്ള പലര്‍ക്കും സാഹചര്യം കൊണ്ടോ അറിവില്ലായ്മ കൊണ്ടോ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നു. അവരുടെ ജീവിതനിലവാരം താഴേയ്ക്ക് തന്നെ പോവുന്നു. ഈ നേതാക്കന്മാരുടെ ‘marketing gimmick’ ക്കുകളില്‍ പെട്ടുപോവാന്‍ സാദ്ധ്യതയുള്ളതും ഈ പാവങ്ങളാണ്.

കൂടുതല്‍ പ്രസവിക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ ആരോഗ്യം രണ്ട് പ്രസവത്തോടെ വല്ലാതെ കുറഞ്ഞുപോകുമെന്ന് പണ്ട് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കൂടാതെ, സ്ത്രീ പ്രസവിച്ച് കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതിയെന്നാണോ? കൂടുതലും പെണ്‍കുട്ടികളുണ്ടായാലോ? സമൂഹം ‘സ്ത്രീ ധന‘മാണെന്ന് കരുതുമോ? ഇനി, സാമ്പത്തികസഹായം – എത്ര കൊടുക്കും? എന്തിനൊക്കെ കൊടുക്കും? പണം മാത്രം മതിയോ കുട്ടികളെ വളര്‍ത്താന്‍?

ഈ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ എത്ര അഭിമാനമുണ്ടാവും സ്വന്തം ജന്മത്തെയോര്‍ത്ത്? ആരോ പറഞ്ഞിട്ട് ജനിച്ചു. ആരോ സഹായിച്ച് ജീവിച്ചു.

വളരെക്കാലം മുന്‍പ് കണ്ട ഒരു സിനിമയില്‍ (എതു ഭാഷയാണെന്ന് ഓര്‍മ്മയില്ല), അമ്മയും വയറ്റിലുള്ള കുട്ടിയും സംവദിക്കുന്നതായി കാണിക്കുന്നുണ്ട്. ഭൂമിയിലെ അനീതികളും അക്രമങ്ങളും കണ്ടിട്ട് ആ കുഞ്ഞ് ജനിക്കുന്നില്ലാന്ന് തീരുമാനിക്കുന്നു. അത് മാത്രമല്ല, ഇനി ജനിക്കാനിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളും അങ്ങനെ തീരുമാനിക്കുന്നു. അമ്മ ആ കുഞ്ഞിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് പറയുകയും, എത്രത്തോളം അതിനെ ആഗ്രഹിക്കുന്നുണ്ടെന്ന് പറയുകയും അപേക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് ആ കുഞ്ഞ് ജനിക്കാന്‍ സമ്മതിക്കുന്നത്.

‘ജന്മമേ വേണ്ടാ വേണ്ടായെന്ന് കരയുന്നവ
മണ്ണിലിനിയും പിറക്കാത്ത നാദങ്ങള്‍, അഗതികള്‍’ – എന്ന് മധുസൂദനന്‍ നായരും കുറിച്ചിട്ടുണ്ട്, ഏത് കവിതയാണെന്ന് മറന്നു പോയി. അഗസ്ത്യകൂടമോ, സന്താനഗോപാലമോ?
എനിക്കും അങ്ങനെ തന്നെ തോന്നുന്നു – ഭാവിയില്‍ കുഞ്ഞുങ്ങള്‍ ജനിക്കണോ വേണ്ടയോന്ന് അവര്‍ തന്നെ തീരുമാനിക്കും.

Thursday, July 3, 2008

സയാമീസ് തെങ്ങ്!

സയാമീസ് കുഞ്ഞുങ്ങള്‍ അപൂര്‍വ്വം.

സയാമീസ് തെങ്ങ് അത്യപൂര്‍വ്വം!

ഈ അത്യപൂര്‍വ്വ കാഴ്ച ഇവിടെ ...

Nature's wonder (or blunder)!
:-)

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP